ഏറ്റവും ശക്തിയേറിയ മാറാശീലം (D)

പ്രാര്‍ത്ഥന ഒരു മാറാശീലമാണോ?
Thursday, July 30th, 2009

മാറാശീലങ്ങളില്‍ മുന്‍പന്‍ ആരായിരിക്കാം? പുകവലിയോ മദ്യപാനമോ അല്ല. കാരണം ആ ശീലങ്ങളില്‍  നിന്നും രക്ഷപെടാന്‍ കഴിയും. എന്നാല്‍  ശക്തിയേറിയ ആശ്രിതം സൃഷ്ടിക്കാന്‍ കഴിവുള്ള മറ്റൊരു ശീലമുണ്ട്. ഇത് അധികം ആരും മനസ്സിലാക്കുന്നില്ല. ഏറ്റവും ശക്തിയേറിയ മാറാശീലം,  പ്രാര്‍ത്ഥന ശീലമാക്കപ്പെടുന്നതാണ്..  അതെ പ്രാര്‍ത്ഥന ഒരു മാറാശീലം തന്നെ.

പ്രാര്‍ത്ഥന ഒരു ഒളിച്ചോടല്‍ കൂടിയുമാണ്‌. വിഷമങ്ങളില്‍ നിന്നും ഭീതിയില്‍ നിന്നും കണ്ണടച്ച് രക്ഷപെടാന്‍ സഹായിക്കുന്ന ഒരു മീഡിയയാണ് പ്രാര്‍ത്ഥന. ഞെട്ടിപ്പിക്കുന്ന സത്യമെന്തന്നാല്‍ ഇതില്‍ നിന്നും ഒരിക്കലും ആര്‍ക്കും രക്ഷപെടാന്‍ കഴിയില്ല.  നിങ്ങളുടെ വിഷമങ്ങള്‍ ദിനം തോറും കൂടിക്കൊണ്ടിരിക്കും.  ആഗ്രഹങ്ങളും ആശകളും നിങ്ങളെ വീണ്ടും ഈ ശീലത്തിലീക്ക് തള്ളിയിടുന്നു
ആരും ഒരിക്കലും വിമുക്തരാകപ്പെടുന്നില്ല. അവസാനം എല്ലാം നശിക്കപ്പെടുകയും തിരിച്ചുവരാന്‍ കഴിയാത്ത ഒരു സ്ഥിതിയിലേക്ക് എത്തപ്പെടുകയും ചെയ്യും

 ഒരു മതത്തിലെ പ്രാര്‍ഥനയ്ക്ക് എല്ലായ്പ്പോഴും ഉത്തരം ലഭിക്കുമായിരുന്നെങ്കില്‍ എല്ലാവരും ആ മതത്തില്‍ ചേരുമായിരുന്നു. കാരണം ഇവിടെ പ്രാര്‍ഥനയുടെ ഫലം വ്യക്തമാകുന്നല്ലോ.  വാസ്തവത്തില്‍ പ്രാര്‍ഥനയ്ക്ക് ഒരിക്കലും ഉത്തരം ലഭിക്കുന്നില്ല. എന്നാല്‍ വിഷമങ്ങളില്‍ നിന്നും മുക്തരാകാനുള്ള അടങ്ങാത്ത ആഗ്രഹം, ഒരു ദിവസം എന്‍റെ പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടുമായിരിക്കാം എന്ന് വിശ്വസിക്കപ്പെടുത്തുന്നു.  മാത്രമല്ല, നൈസര്‍ഗ്ഗീകമായ വില്‍പ്പന വാസനയുള്ള പുരോഹിതര്‍ അവരുടെ കഴിവുകളാല്‍ പ്രാര്‍ത്ഥനയക്ക് ഉത്തരം ലഭിക്കപെടുമെന്നും ഈ വലയുന്നവരെ പറഞ്ഞു കബളിപ്പിക്കുന്നു. നിങ്ങളുടെ  പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടി എന്ന് പറയുമ്പോള്‍ ഏതു രീതിയിലാണ് ഉത്തരം ലഭിച്ചത് എന്ന് വ്യക്തമാക്കണം.  ദൈവം വാസ്തവത്തില്‍ നിങ്ങളോട് സംസാരിക്കയുണ്ടായോ?  അതോ പ്രാര്‍ഥനയുടെ ഫലം ഉത്തരം ഇല്ലാതെ ലഭിക്കയായിരുന്നോ?  ദൈവങ്ങള്‍ ഇക്കാലത്ത് സംസാരിക്കില്ല എന്ന് പൊതുവേ അറിവുള്ളതാനല്ലോ.  ഭൂതകാലത്തില്‍ പുരാണങ്ങിലൂടെ മാത്രമേ അവര്‍ സംസാരിച്ചിട്ടുള്ളല്ലോ.

എത്ര മാത്രം കഷ്ടപ്പെട്ട് പ്രാര്‍ത്ഥിക്കണം എന്നത് എത്രമാത്രം കഷ്ടപ്പാട് അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭയവും ഉത്കണ്ഠയും കൂടുകയും സഹായവും പോവഴിയും ഇല്ലാതാകുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍  പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സമയം ചിലവഴിക്കുന്നു. അസുഖമാകണമെന്നില്ല; ഒരു പക്ഷെ ജീവഹാനി വരുത്തുന്നതുമായിരിക്കില്ല; വലിയ നഷ്ടം, ധനമായോ അല്ലാതെയോ, ഒരിക്കലും സംഭവിക്കാന്‍ ആഗ്രഹിക്കാത്ത എന്തോ നമ്മെ പിടിക്കപ്പെടുന്നു  ഭീതി.

 വിഷമ ഘട്ടങ്ങളില്‍ ജീവഹാനി സംഭവിക്കുമെന്നോ, മറ്റെന്തെങ്കിലും വിധത്തില്‍ ഹാനികരമോ അല്ല എന്ന് എനിക്ക് പൂര്‍ണ ബോധമുണ്ടെങ്കില്‍ ഒരു പക്ഷെ ഞാന്‍ പ്രാര്‍ത്ഥന ഒഴിവാക്കുമായിരിക്കാം.  പ്രതിസന്ധികളില്‍ മാത്രമാണല്ലോ നാം ദൈവത്തെ ഓര്‍ക്കുക. 
എങ്ങനെയെങ്കിലും പ്രതിസന്തി പിന്നിട്ടു കഴിയുമ്പോള്‍ പ്രാര്‍ത്ഥന കാരണമാണ് എല്ലാം നല്ലതായി തീര്‍ന്നത്  എന്ന്  നാം വിശ്വസിക്കുന്നു.  ഇത് പുരോഹിതന്മാരുടെ പ്രയത്നം കൊണ്ടാകുന്നു.
വളരെ ഭയാനകമായ ഒരു ചോദ്യം ചോദിക്കുന്നു.  പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഞാന്‍ ജനിച്ചപ്പോള്‍ തന്നെ ദൈവമായ കര്‍ത്താവിനു എന്‍റെ ഭാവി എന്തായിരിക്കും, ഞാന്‍ എത്ര കാലം  ജീവിക്കും എന്ന് വ്യക്തമായി അറിയാമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ?   ദൈവത്തിന്‍റെ ഈ അറിവ് എന്‍റെ പ്രാത്ഥനയാല്‍ മാറ്റപ്പെടുത്താന്‍ കഴിയുമോ?  മാറ്റാം എങ്കില്‍ അതിന്‍റെ അര്‍ത്ഥം ദൈവം സര്‍വജ്ഞാനിയല്ല എന്നാണോ?  കാരണം എന്‍റെ ഭാവിയെപ്പറ്റി കര്‍ത്താവിനു അന്നുണ്ടായിരുന്ന അറിവും പ്രാത്ഥനയുടെ ശേഷമുണ്ടായിരുന്ന അറിവും രണ്ടാകുന്നു.  പ്രാര്‍ത്ഥനയുടെ ഫലമായി കര്‍ത്താവിന്‍റെ അറിവ് മാറിയിരിക്കുന്നു.

 ഒരിക്കല്‍ വളരെ വിഷമമേറിയ ഘട്ടത്തില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഫലമുണ്ടായില്ല.  കുറച്ചുകൂടി പ്രാര്‍ത്ഥിക്കണമെന്നു പുരോഹിതന്‍ ആവശ്യപ്പെട്ടു.  ദൈവം കരുണ കാണിക്കുന്നതു വരെ പ്രാര്‍ത്ഥിക്കണമെന്നു മറ്റൊരു പുരോഹിതന്‍ അഭിപ്രായപ്പെട്ടു.  മൂന്നാമത്തെ പുരോഹിതന്‍ ആവശ്യപ്പെട്ടത്‌ ഇതൊന്നുമല്ല; ഞാന്‍ മുട്ടിപ്പായി കരഞ്ഞു പ്രാര്‍ത്ഥിക്കണമെന്നായിരുന്നു.  എന്‍റെ വിഷമങ്ങള്‍ കൂടുവാന്‍ തുടങ്ങി. എന്നാല്‍ ഒരു പ്രത്യേക നിമിഷത്തില്‍ ഞാന്‍ പ്രാര്ത്ഥിക്കില്ലാ എന്ന് തീരുമാനിച്ചു. ഞാന്‍ തന്നെ ഒരു പരിഹാരം കണ്ടെത്തി. പ്രാത്ഥനയ്ക്ക് നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കുന്ന ആ നിമിഷം നാം ജീവിക്കാന്‍ പഠിക്കും.  വിഷമഘട്ടങ്ങളെ തരണം ചെയ്യാനും പഠിക്കും.  മായാലോകത്തില്‍ നിന്നും ഒരാളെ യഥാര്‍ത്ത ലോകത്തിലേക്ക് കൊണ്ടുവരും. 

ഇന്ന് ഞാന്‍ ആ ശീലം തരുണം ചെയ്തു കഴിഞ്ഞു.  എല്ലാവരും അത് ചെയ്യാന്‍ ശ്രമിക്കണമെന്നു അപേക്ഷിക്കുന്നു.

ഒരു രാജ സദസ്സുപോലെയായിരുന്നു നമ്മുടെ പൂര്‍വികര്‍ സ്വര്‍ഗ്ഗത്തെപ്പറ്റി വിശ്വസിച്ചിരുന്നത്.  രാജാവിനെ പുകഴ്ത്തുമ്പോള്‍ അവര്‍ക്ക് പാരിതോഷികം നല്‍കുന്നു. അതുപോലെ ദൈവത്തെ പുകഴ്ത്തുമ്പോള്‍ ദൈവം നമ്മില്‍ കരുണ കാണിക്കയും പ്രാത്ഥനയ്ക്ക് ഉത്തരം തരുകയും ചെയ്യുന്നു.

വിഷമങ്ങളെ നേരിടുക എന്നത് എല്ലാവരെക്കൊണ്ടും സാധ്യമല്ല.

നമ്മുടെ വിഷമങ്ങള്‍ മറ്റൊരാളുമായി പങ്കു വെക്കുക എന്ന ശീലം നമ്മുക്കില്ല. ആ ആള്‍ സഹായിക്കാനും ‍വിശ്വസിക്കാനും പറ്റിയ ആളുമായിരിക്കണം.   ദൈവം എന്ന സാങ്കല്‍പ്പികമായ ഒരാളുമായി നമുക്ക് എന്തും പറയാം. ആരും കേള്‍ക്കത്തുമില്ല.  വിഷമങ്ങള്‍ മനസ്സിലാക്കി അതിനു ചേര്‍ന്ന പരിഹാരങ്ങള്‍ തരാന്‍ കെല്‍പ്പുള്ള ഒരാളായിരിക്കണം.  ആരോഗ്യപരമായ പ്രശ്നങ്ങളില്‍ നാം ഡോക്ടറെ കാണാറുണ്ടല്ലോ.  ഒരു പക്ഷെ പരിചയ സമ്പന്നനായ ഒരു സൈക്കൊലോജിസ്റ്റിനു നമ്മുടെ പ്രശ്നങ്ങള്‍ എന്തെന്നും  ആരെ സമീപിക്കണം എന്നും  മനസ്സിലാക്കിത്തരാന്‍ കഴിയുമാരിക്കാം.

 ഞാനുള്‍പ്പടെ, പ്രാര്‍ത്ഥനയ്ക്ക് എതിരായി പ്രസംഗിച്ചു നടക്കുന്നവരുടെ ഏറ്റവും വലിയ പരാജയം എന്തെന്നാല്‍ പ്രാത്ഥനയ്ക്ക് പകരം മറ്റൊരു പോംവഴി പറഞ്ഞു കൊടുക്കാന്‍ ആരെക്കൊണ്ടും കഴിയുന്നില്ല.

  "ദൈവം എത്രയോപേരുടെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു"  അല്ലെങ്കില്‍ "എനിക്ക് അനുഭവമുണ്ടായിട്ടുണ്ടല്ലോ"  ഇതൊക്കെയാണ് പ്രാര്‍ത്ഥനക്കാര്‍ സാധാരണ പറയാറുള്ളത്. എന്നാല്‍ പ്രാര്‍ത്ഥനയില്ലാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന സത്യം അവര്‍ക്ക് അറിയത്തില്ല.


പ്രശസ്തനായ ബംഗ്ലാദേശി കവി പറഞ്ഞതോര്‍ക്കുക

അല്ലയോ മനുഷ്യരെ നിങ്ങളുടെ പ്രവര്‍ത്തികള്‍ പ്രബലപ്പെടുത്തുക;
ദൈവ കൃപയാല്‍  ഈ ലോകത്തില്‍ നീ ഇത്ര  അധികം നടന്നു കഴിഞ്ഞിരിക്കുന്നു.
 ഇനി  എങ്കിലും നിന്‍റെ  കാര്യം നിനക്ക് തന്നെ നോക്കിക്കൂടെ?